കുമളി : നവകേരള സദസ്സിന്റെ പ്രചാരണാർഥം സിപിഎമ്മിന്റെ നേതൃത്വത്തിൽ കുമളി നഗരത്തിൽ വേണ്ടത്ര മുന്നറിയിപ്പില്ലാതെ നടത്തിയ കാളവണ്ടിയോട്ട മത്സരത്തിനിടെ അപകടം. തലനാരിഴയ്ക്കാണ് ജനങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. നിയന്ത്രണം വിട്ട കാളവണ്ടി ഇടിച്ച് ഒരു കാറിനും ജീപ്പിനും കേടുപാടു സംഭവിച്ചു. ഒരു ചക്രം ഊരിപ്പോയിട്ടും കാളവണ്ടി നിർത്താതെ മുന്നോട്ടുപോയി. ആളുകൾ ഭയന്ന് ഓടിമാറി. അയ്യപ്പഭക്തർ ഉൾപ്പെടെ നിരവധി ആളുകൾ ടൗണിൽ ഉണ്ടായിരുന്നു.
തേനിയിൽനിന്ന് എത്തിച്ച ആറു കാളവണ്ടികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. കുമളി ഒന്നാം മൈലിൽനിന്ന് ആരംഭിച്ച് കുമളി ടൗൺ, ചെളിമട വഴി ഒന്നാം മൈലിൽ തിരിച്ചെത്തുന്ന വിധമാണ് മത്സരം നടത്തിയത്. കാളവണ്ടിക്കു മുന്നിൽ ലൈറ്റിട്ട് ഹോൺ മുഴക്കി പൊലീസ് വാഹനവും അതിനു പിന്നാലെ അനൗൺസ്മെന്റ് വാഹനം, പിന്നാലെ കാളവണ്ടികൾ ഇങ്ങനെയായിരുന്നു മത്സര ക്രമീകരണം. ഹോൺ മുഴക്കി പൊലീസ് വാഹനം പാഞ്ഞുവരുന്നതു കണ്ടതാടെ ആളുകൾ ഓടിമാറുകയും വാഹനങ്ങൾ റോഡ് സൈഡിലേക്ക് ഒതുക്കുകയും ചെയ്തതിനാലാണ് വലിയ അപകടം ഒഴിവായത്. കുമളി സെൻട്രൽ ജംഗ്ഷനിൽ എത്തിയപ്പോൾ വഴി തെറ്റി മൂന്നു കാളവണ്ടികൾ ബൈപാസ് റോഡിലേക്കു കയറിയെങ്കിലും പൊലീസ് ഇവരെ ദേശീയപാതയിലൂടെ തിരിച്ചുവിട്ടു.