ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് രേഖാശര്‍മ ആവശ്യപ്പെട്ടു.
മാത്രമല്ല റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം പുറത്തു വിടണമായിരുന്നെന്നും, പരാതിക്കാര്‍ക്കും റിപ്പോര്‍ട്ട് കൈമാറാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും രേഖാശര്‍മ ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ മെല്ലെപ്പോക്കാണെന്നും രേഖാ ശര്‍മ വിമര്‍ശിച്ചു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. തുടർന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുണ്ട്. എന്നാൽ വനിതാ കമ്മീഷന് ഇതുവരെ റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല.
ഇത് പ്രകാരം 15 ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ വിഷയം നേരിട്ട് അന്വേഷിക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു. കേരളത്തിലെ സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി അന്വേഷണ സംഘത്തെ അയക്കുമെന്നും ആവശ്യമെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ സംസ്ഥാനത്തെത്തി പരിശോധന നടത്തുമെന്നും രേഖ ശര്‍മ വ്യക്തമാക്കി.