തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ സ്വത്ത് വിവരം മറച്ച് വച്ചെന്ന എതിർ മുന്നണികളുടെ ആരോപണത്തിൽ പ്രതികരണവുമായി തിരുവനന്തപുരത്ത എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. പരാജയഭീതികൊണ്ടാണ് ഇത്തരമൊരു പരാതികൊണ്ട് കോൺഗ്രസുകാർ എത്തിയിരിക്കുന്നതെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാമെന്നും അദ്ദേഹം പറഞ്ഞു.
“നിയമപരമായാണ് എല്ലാം നൽകിയിരിക്കുന്നത്. 18 കൊല്ലമായി ഞാൻ രാജ്യസഭയിൽ ഞാൻ പ്രവർത്തിക്കുന്നു. ഇതേ രീതിയിൽ തന്നെയാണ് രാജ്യസഭയിലും നാമനിർദേശ പത്രിക നൽകിയിട്ടുള്ളത്. നേരത്തെയും ഇത്തരം ആരോപണങ്ങളുമായി കോൺഗ്രസ് വരുന്നിരുന്നു. വികസന അജണ്ട പറയുന്ന തന്നെ അധിഷേപിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമം.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നാമനിർദേശപത്രികയിൽ സ്വത്ത് വിവരം മറച്ചു വച്ചെന്ന് കാണിച്ച് എൽഡിഎഫും യുഡിഎഫും എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകിയിരുന്നു.