തിരുവനന്തപുരം: നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിനുള്ള ശിക്ഷ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി വിധിക്കുന്നത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, അതിക്രമിച്ച് കടക്കൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായാണ് കോടതി കണ്ടെത്തിയത്.
വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കൾക്ക് മുന്നിൽ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.
33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്. വിവാഹാഭ്യർത്ഥന സൂര്യഗായത്രി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.