Thursday, January 8, 2026

നെഹ്‌റു ട്രോഫി വള്ളം കളി ! വിജയി കാരിച്ചാൽ തന്നെ ! വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

ആലപ്പുഴ : നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് വ്യക്തമാക്കിയ അപ്പീല്‍ ജൂറി കമ്മിറ്റി 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്നും അറിയിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശാ സി. എബ്രഹാം, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ.വേണു, ജില്ലാ ലോ ഓഫീസര്‍ അഡ്വ. അനില്‍കുമാര്‍, എന്‍.റ്റി.ബി.ആര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുന്‍ എംഎല്‍എ സി.കെ.സദാശിവന്‍, ചുണ്ടന്‍വള്ളം ഉടമ അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.കെ കുറുപ്പ് എന്നിവരടങ്ങിയതാണ് അപ്പീല്‍ ജൂറി കമ്മിറ്റി.

കാരിച്ചാൽ ചുണ്ടന്റെ വിജയത്തിനെതിരെ വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെയും കുമരകം ടൗണ്‍ ബോട്ട് ക്ലബും രം​ഗത്തെത്തിയിരുന്നു. ഇവർ സമർപ്പിച്ച അപ്പീലുകളാണ് ഇന്ന് ചേർന്ന സിറ്റിങ്ങിൽ ജൂറി ഓഫ് അപ്പീൽ തള്ളിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി വിശദമായി യോഗം പരിശോധിച്ചു. ബന്ധപ്പെട്ട വീഡിയോയും, ടൈമിങ് സംവിധാനവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജൂറി ഓഫ് അപ്പീൽ തീരുമാനമെടുത്തത്.

സ്റ്റാര്‍ട്ടിങ്ങില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴ പൊക്കിപ്പിടിച്ചതായി കണ്ടെത്തി. എന്നാല്‍ മല്‍സര നിബന്ധനപ്രകാരം അവര്‍ തുഴയേണ്ടതായിരുന്നു. ട്രാക്ക് ക്ലിയറാണ് എന്ന് ഉറപ്പാക്കി ചീഫ് അമ്പയര്‍ സ്റ്റാര്‍ട്ടിങ്ങിന് അനുമതി നല്‍കിയതിനാലാണ് ചീഫ് സ്റ്റാര്‍ട്ടര്‍ സ്റ്റാര്‍ട്ടിങ് നടത്തിയത്. അതിനാല്‍ ഈ പരാതി പുനഃപരിശോധിക്കേണ്ട സാഹചര്യമുള്ളതായി കാണുന്നില്ലെന്നും ജൂറി യോഗം വിലയിരുത്തി.

Related Articles

Latest Articles