ഹരാരെ : വമ്പൻ ടീമുകൾക്ക് മുട്ടുവിറച്ച ഏകദിന ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ അന്തിമ ഫലത്തിൽ ഡച്ച് പടയോട്ടം. ഒരു വിജയത്തിനപ്പുറം യോഗ്യതയുടെ പടിവാതിലിൽ നിന്ന സ്കോട്‍ലൻഡിനെ അപ്രതീക്ഷിത വിജയത്തിലൂടെ മറികടന്ന് നെതർലൻഡ്സ് ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടി .
5 വിക്കറ്റെടുത്ത് സ്കോട്‌ലൻഡ് ബാറ്റർമാരെ വെള്ളം കുടിപ്പിച്ച നെതർലാൻഡ്സ് ഓൾ റൗണ്ടർ ലീഡ് ബാറ്റിങ്ങിൽ വെടിക്കെട്ട് സെഞ്ച്വറി കൂടി നേടിയതോടെ (92 പന്തിൽ 123) ടീം വിജയത്തിലെത്തി. ഇരു ടീമുകൾക്കും 6 പോയിന്റ് വീതമാണെങ്കിലും റൺ റേറ്റിലുള്ള മുൻതൂക്കം നെതർലൻഡ്‌സിന് കാര്യങ്ങൾ അനുകൂലമായി. സ്കോർ: സ്കോട്‍ലൻഡ്– 50 ഓവറിൽ 9ന് 277. നെതർലൻഡ്സ്– 42.5 ഓവറിൽ 6ന് 278.
ആദ്യം ബാറ്റു ചെയ്ത സ്കോട്‍ലൻഡ് ബ്രാൻഡൻ മക്മല്ലന്റെ കൂറ്റനടിയിൽ (106) വമ്പൻ സ്കോറിലേക്കു കുതിക്കുമ്പോഴായിരുന്നു ബാസ് ഡെ ലീഡ് കളിതിരിച്ചത്. 37 ഓവറിൽ 3ന് 201 എന്ന നിലയിലായിരുന്ന സ്കോട്‍ലൻഡിനെ 277 റൺസിൽ ഡച്ച് ടീം പിടിച്ചുകെട്ടി. L
108 റൺസിനിടെ 4 വിക്കറ്റ് നഷ്ടമായ ഡച്ച് ടീം തോൽവി മുന്നിൽ കണ്ടപ്പോഴാണ് ബാസ് ഡെ ലീഡ് വീണ്ടും രക്ഷകനായി അവതരിച്ചത്. 92 പന്തിൽ 7 ഫോറും 5 സിക്സും ഉൾപ്പെടുന്നതായിരുന്നു ലീഡിന്റെ ഇന്നിങ്സ്.