തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ആശങ്കയൊഴിയുന്നു. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി മഴ ശക്തമാകും. വടക്കൻ കേരളത്തിലെ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അതേസമയം, കണ്ണൂരിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. മുന്നൂറിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പാനൂർ ചെറുപറമ്പിൽ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പതിനെട്ടുകാരനായി ഇന്നും തിരച്ചിൽ തുടരുകയാണ്. കോട്ടയം തട്ടാർകാട് – വെങ്ങാലിക്കാട് – മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു. 220 ഏക്കറിലെ നെൽകൃഷിയാണ് മടവീഴ്ചയിൽ വെള്ളത്തിൽ വെള്ളത്തി മൂടിയത്. മോട്ടോർ തറയോട് ചേർന്നുള്ള ഭാഗത്താണ് മട വീഴ്ച ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പുറംബണ്ടിന്റെ ബലക്ഷയമാണ് മടവീഴ്ചയ്ക്ക് കാരണം. കോട്ടയം അയ്മനത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. അയ്മനം മുട്ടേൽ സ്വദേശി സ്രാമ്പിത്തറ ഭാനു ആണ് മരിച്ചത്. ദേഹാസ്വാസ്ത്യമുണ്ടായി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.