തലശേരി: വിവാഹത്തിന് മുൻപ് പ്രതിശ്രുതവധുവിനെ പീഡിപ്പിക്കുകയും പിന്നാലെ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുകയും ചെയ്ത കേസിലെ പ്രതിയായ യുവാവിന് മുൻകൂർ ജാമ്യം. നരിക്കോട് സ്വദേശി പ്രബിനിനാണ് (29) തലശേരി ജില്ലാസെഷൻസ് ജഡ്ജ് എ.വി മൃദുല മുൻകൂർ ജാമ്യമനുവദിച്ചത്.
തന്നെ പ്രലോഭിപ്പിച്ചു ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പിന്നാലെ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുകയും ചെയ്തതതിനെ തുടർന്ന് യുവതിയുടെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസാണ് പ്രബിനിനെതിരെ കേസെടുത്തത്. കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 22വയസുകാരിയാണ് പരാതിക്കാരി.
അതേസമയം ഒന്നരവർഷത്തിനു ശേഷം വിവാഹം കഴിക്കാമെന്ന ധാരണയിൽ ഇരുവരുടെയും വീട്ടുകാർ തമ്മിൽ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ ഇതിനിടെയിൽ മൊബൈൽ ഫോൺ വിളികളിലൂടെ ഇരുവരും തമ്മിൽ കൂടുതൽ അടുക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങൾക്കു മുൻപ് യുവാവ് പ്രതിശ്രുത വധുവിനെ കണ്ണൂരിലെ ലോഡ്ജിൽ പ്രലോഭിപ്പിച്ചു കൊണ്ടുവന്ന് ലൈംഗികചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു.
ഇതിനു പിന്നാലെ വിവാഹവാഗ്ദാനത്തിൽ നിന്നും പിന്മാറിയ ഇയാൾക്കെതിരെ യുവതി പൊലിസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനാണ് പ്രബിനിൻ അഡ്വ.സുഭാഷ് ചന്ദ്രൻ മുഖേനെ ജില്ലാകോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയത്.