തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ രണ്ട് എണ്ണം എന്‍ഐവി പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. സര്‍വയലന്‍സിന്റെ ഭാഗമായി ഫീല്‍ഡില്‍നിന്നും ശേഖരിച്ച സാംപിളുകള്‍ പരിശോധിച്ചതില്‍ 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആദ്യ ഘട്ട മൃഗ സാമ്പിളുകളും നെഗറ്റീവായി. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച വവ്വാലുകളുടെയും ആടുകളുടെയും സാമ്പിൾ പരിശോധനാഫലമാണ് നെഗറ്റീവായത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിൻ്റെ ഭാഗമായിട്ട് വവ്വാലുകളെ പിടിക്കാൻ വല വിരിച്ച് അധികൃതർ. പൂനെ വൈറോളജി വിഭാഗത്തിലെ വിദഗ്ധ സംഘവും, വനം -മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് വവ്വാലുകൾക്കായി വല വിരിച്ചത്.
വലയിൽ വീണ വവ്വാലുകളുടെ താവളങ്ങൾ സഞ്ചാരപഥം എന്നിവയും നിരീക്ഷിക്കുന്നുണ്ട്. രാത്രി സമയത്താണ് വവ്വാലുകൾ പഴങ്ങൾ ഭക്ഷിക്കുന്നത്. അതിനാൽ രാവിലെ വീട്ടുമുറ്റത്തും മറ്റും വീണു കിടക്കുന്ന പഴങ്ങൾ കഴിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.