നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് നാലിന നിര്‍ദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടന്‍ പരിശോധിക്കണമന്ന് നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ ഇക്കഴിഞ്ഞ 12 ദിവസത്തെ സമ്പര്‍ക്ക പട്ടിക തയാറാക്കാനും കേന്ദ്രം കേരളത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്‍റൈനും ഐസൊലേഷനും പരമാവധി വേഗത്തില്‍ ഒരുക്കണം, സ്രവങ്ങള്‍ എത്രയും വേഗം പരിശോധന നടത്തണം എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
സംസ്ഥാനത്ത് നിപ മരണം റിപ്പോര്‍ട്ട് ചെയ്തിനെത്തുടര്‍ന്ന് ഉടൻ തന്നെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘമെത്തുമെന്നാണ് റിപ്പോർട്ട്. കോഴിക്കോട്ടെ സാഹചര്യം വിലയിരുത്താനാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് സംസ്ഥാനത്തെത്തുക. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം സംസ്ഥാനത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്.
അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്ക പട്ടിക തയാറാക്കി വരുകയാണ്. രോഗം ബാധിച്ച് മരിച്ച് കുട്ടിയുമായി സമ്പര്‍ക്കമുള്ള നാല് പേര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സമ്പര്‍ക്ക പട്ടികയിലുള്ള ബാക്കി 17 പേരെ പരിശോധനക്ക് വിധേയമാക്കും. നിപ വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. ഏകോപനത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കുമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona