മുംബൈ: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ പണവായ്പാ നയപ്രഖ്യാപനം. റിപ്പോ നിരക്ക് 6.5 ശതമാനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. തുടര്‍ച്ചയായ ഏഴാം തവണയാണ് പ്രധാന വായ്പാ നിരക്ക് 6.5 ശതമാനത്തില്‍ തന്നെ ആര്‍ബിഐ നിലനിര്‍ത്തുന്നത് പണനയ സമിതി (എംപിസി) യോഗത്തില്‍ 5:1 ഭൂരിപക്ഷത്തിലാണ് തീരുമാനമെടുത്തതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
ഇതോടെ വായ്പാ പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരും. രാജ്യത്തെ പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസമായി പണപ്പെരുപ്പം നിരക്ക് ക്രമാനുഗതമായി കുറഞ്ഞു വരുകയാണ്. അതേസമയം, ഇന്ധന ഘടകം തുടര്‍ച്ചയായി ആറ് മാസമായി വളർച്ച തുടരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറിന് ശേഷം നിരക്ക് കുറയാന്‍ സാധ്യതയുള്ളൂ. 2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയില്‍ അന്ത്യമായിരുന്നു. വിവിധ ഘട്ടങ്ങളിലായി റിപ്പോ നിരക്കില്‍ 2.50 ശതമാനം വര്‍ധന വരുത്തുകയും ചെയ്തിരുന്നു. അതേസമയം പണപ്പെരുപ്പക്ഷമതാ പരിധിയായ നാല് ശതമാനത്തിന് താഴെ നിലനിര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.