വെള്ളെഴുത്ത് ബാധിച്ചവർക്ക് കണ്ണട ഒഴിവാക്കി പകരം ഉപയോഗിക്കാനാകുന്ന തുള്ളിമരുന്ന് അടുത്ത മാസം മുതൽ വിപണിയിലെത്തും. ഇന്ത്യയിൽ ഇതാദ്യമാണ് ഇത്തരമൊരു മരുന്ന് വിതരണത്തിനെത്തുന്നത്. എന്‍റോഡ് ഫാർമസ്യൂട്ടിക്കൽ നിർമ്മിക്കുന്ന “പ്രെസ് വു’ എന്ന തുള്ളിമരുന്നാണ് അടുത്തമാസം മുതൽ വിപണിയിൽ ലഭ്യമായി തുടങ്ങുക. 350 രൂപയാണു വില. അതേസമയം ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ മരുന്ന് വാങ്ങാൻ സാധിക്കൂ.
ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡിജിസിഐ), സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) എന്നിവയുടെ അംഗീകാരം ലഭിച്ചതോടെയാണു മരുന്നിന്‍റെ വിപണനത്തിന് വഴിതെളിഞ്ഞത്. സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി മരുന്ന് പരിശോധിച്ച് അംഗീകാരത്തിനു ശുപാർശ ചെയ്തിരുന്നു. 40 വയസിൽ തുടങ്ങി 60കളുടെ അവസാനം വരെ വായനയ്ക്ക് തടസമുണ്ടാകുന്ന അവസ്ഥയാണു വെള്ളെഴുത്ത്. കൃഷ്ണമണികളുടെ വലുപ്പം ചുരുക്കാൻ സഹായിച്ച് ഈ പ്രശ്നം പരിഹരിക്കുകയാണ് പ്രെസ് വു ചെയ്യുന്നതെന്ന് മുംബൈ ആസ്ഥാനമായുള്ള എന്‍റോഡ് ഫാർമസ്യൂട്ടിക്കൽസിന്‍റെ സിഇഒ നിഖിൽ കെ. മസുർക്കർ പറഞ്ഞു. ഒരു തുള്ളി ഒഴിച്ചാൽ 15 മിനിറ്റിനുള്ളിൽ പ്രവർത്തിച്ചു തുടങ്ങും. അടുത്ത 6 മണിക്കൂർ തെളിഞ്ഞ കാഴ്ച ലഭിക്കും. 3 മുതൽ 6 മണിക്കൂറിനുള്ളിൽ രണ്ടാമതൊരു തുള്ളി കൂടി ഒഴിച്ചാൽ കൂടുതൽ സമയം മികച്ച കാഴ്ച ലഭിക്കും. ഇതോടെ, കണ്ണട ഉപയോഗം ഒഴിവാക്കാമെന്നും നിഖിൽ കെ. മസുർക്കർ വ്യക്തമാക്കി.

