കേപ്ടൗണ്‍: രാജ്യാന്തര ക്രിക്കറ്റില്‍ ടീമില്‍ നിന്ന് മറ്റൊരു മഹാരഥന്‍ കൂടി വിടപറയുന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ‘കയ്പേറിയ മധുരം, പക്ഷേ നന്ദി’ -എന്നായിരുന്നു വിരമിക്കലിനെ കുറിച്ച് താരം ട്വിറ്ററില്‍ കുറിച്ചത്.
17 വര്‍ഷം നീണ്ടു നിന്ന കരിയറില്‍ 93 ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളും 125 ഏകദിനങ്ങളും 47 ട്വന്റി 20 മത്സരങ്ങളും കളിച്ച താരമാണ് സ്‌റ്റെയ്ന്‍. റിവേഴ്‌സ് സ്വിങ്ങിലൂടെ കാല്‍ നഖം തുളയ്ക്കുന്ന യോര്‍ക്കറുകമായി ബാറ്റ്‌സ്മാന്മാരുടെ പേടി സ്വപന്മായി മാറിയതാരം ഐ.പി.എല്ലില്‍ പല ടീമുകളുടെയും ഭാഗമായിരുന്നു. എന്നാൽ പരിക്ക് വലച്ചതിനെ തുടര്‍ന്ന് 38കാരനായ സ്‌റ്റെയ്ന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടീമിലെ സ്ഥിരം സാന്നിധ്യമാകാന്‍ കഴിഞ്ഞിരുന്നില്ല.
2019ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച സ്റ്റൈയ്ന്‍ ശേഷം പരിമിത ഓവര്‍ ക്രിക്കറ്റിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2020 ഫെബ്രുവരിയില്‍ ആസ്ട്രേലിയക്കെതിരായിരുന്നു അവസാന ട്വന്‍റി20 മത്സരം.
സ്റ്റെയ്നിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം 2004ല്‍ പോര്‍ട്ട് എലിസബത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെയായിരുന്നു. 93 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് താരം 439 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 125 ഏകദിനങ്ങളില്‍ നിന്ന് 196 വിക്കറ്റുകളും 47 ട്വന്‍റിയില്‍ നിന്ന് 64 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിന് പുറമേ ഇംഗ്ലണ്ട്, ഇന്ത്യ, ആസ്ട്രേലിയ, പാകിസ്താന്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ലീഗുകളിലും സ്‌റ്റെയ്ന്‍ മിന്നും താരമായിരുന്നു. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ താരമായിരുന്ന സ്‌റ്റെയ്ന്‍ ഇക്കുറി ലീഗില്‍ കളിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona