ദില്ലി: കോവിഡ് വൈറസിനെപ്പറ്റി ഭീതിയല്ല, മുൻകരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ ആരും വിദേശയാത്ര നടത്തരുത്. ജനങ്ങളും ആവശ്യമില്ലാത്ത വിദേശയാത്ര ഒഴിവാക്കണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രര്‍ക്കാര്‍ പൂര്‍ണ്ണസജ്ജമാണെന്ന് പ്രധാനമന്ത്രി തന്റെ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം വിദേശ സന്ദര്‍ശകര്‍ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് ഏപ്രില്‍ 15 വരെ വിസ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരാനിരിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാറ്റിവയ്ക്കാനാകുന്ന യാത്രകള്‍ മാറ്റണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ജനങ്ങളെ ബുദ്ധിമുട്ടിക്കുമെങ്കിലും 135 കോടി ജനങ്ങളുടെ ആരോഗ്യത്തെ കരുതി യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ നിര്‍ദ്ദേശിച്ചു.