തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ നിന്ന് മത്സരിക്കാനില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സിപിഐ സാധ്യതാപട്ടിക സംബന്ധിച്ച മാദ്ധ്യമ വാർത്തകളെ കുറിച്ച് തത്വമയിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പാർട്ടി നിർദ്ദേശം ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇനി അത്തരമൊരു നിർദ്ദേശം വന്നാൽ പോലും താൻ മത്സരത്തിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളില്‍ ധാരണയായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പന്ന്യന്‍ രവീന്ദ്രന്‍, വി എസ് സുനില്‍കുമാര്‍, ആനി രാജ തുടങ്ങിയവര്‍ മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ ദേശീയ നേതൃ യോഗത്തില്‍ സീറ്റ് ധാരണയായതായാണ് സൂചന ഉണ്ടായിരുന്നത്. ഈ റിപ്പോർട്ടുകളാണ് ഇപ്പോൾ അദ്ദേഹം തള്ളിയിരിക്കുന്നത്.
എൽ ഡി എഫിലെ ധാരണകൾ പ്രകാരം തിരുവനന്തപുരം സീറ്റ് സിപിഐക്കാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണ്. എൽ ഡി എഫ് മൂന്നാം സ്ഥാനത്തുമാണ്. 2005 ൽ പി കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ പന്ന്യൻ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. എന്നാൽ നിലവിൽ ബിജെപി മണ്ഡലത്തിൽ നിർണ്ണായക ശക്തിയാണ്. 2014 ലും 2019 ലും മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് വന്ന പാർട്ടി ഇത്തവണ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസത്തിലാണ്. ഈ സാഹചര്യത്തിലാണ് സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട പന്ന്യൻ രവീന്ദ്രന്റെ പിന്മാറ്റം