ചന്ദ്രനില്‍ ദീര്‍ഘകാലം താമസിച്ചുള്ള ദൗത്യങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ ഗവേഷണ രംഗം. നാസയുള്‍പ്പടെയുള്ള ഏജന്‍സികള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. ആ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ചന്ദ്രനില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ന്യൂക്ലിയര്‍ റിയാക്ടര്‍ നിര്‍മിക്കുന്നതിനുള്ള ഫിഷന്‍ സര്‍ഫേസ് പവര്‍ പ്രൊജക്ടിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്നതായി പ്രഖ്യാപിച്ചിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രനിൽ മനുഷ്യന്റെ ചന്ദ്രനിലെ ദീര്‍ഘകാല വാസമുറപ്പിക്കുന്നതിനായുള്ള ഭാവി പദ്ധതികളുടെ പ്രധാന വെല്ലുവിളികളാണ് ജലവും ഊര്‍ജ്ജവും.ഇത് മറികടക്കാനാണ് നാസ ഫിഷന്‍ സര്‍ഫേസ് പവര്‍ പ്രൊജക്ടുമായി മുന്നോട്ട് പോകുന്നത്.
2022 ല്‍ 50-ലക്ഷം കോടി ഡോളറിന്റെ മൂന്ന് കരാറുകളാണ് നാസ നല്‍കിയത്. റിയാക്ടറിന്റെ രൂപകല്‍പന തയ്യാറാക്കാനും ചെലവ് കണക്കാക്കാനും നാസ നിര്‍ദേശം നല്‍കി. റിയാക്ടറിന്റെ ഭാരം ആറ് മെട്രിക് ടണ്ണില്‍ താഴെ ആയിരിക്കണം എന്നും 40 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാവണം എന്നുമുള്ള നിര്‍ദേശമാണ് നാസ വാണിജ്യ പങ്കാളികള്‍ക്ക് നല്‍കിയത്. 33 വീടുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് തുല്യമാണിത്.
നിലവില്‍ ബഹിരാകാശ ദൗത്യങ്ങളുടെ പ്രധാന ഊര്‍ജ്ജ സ്രോതസ്സ് സൂര്യനാണ്. എന്നാല്‍ ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന് കരുതുന്ന മേഖലകളില്‍ സൂര്യപ്രകാശം വളരെ കുറവുമാണ്. ചന്ദ്രനിലെ ഒരു രാത്രി എന്നത് 14 ദിവസമാണ് ഇത്രയും നാള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഊര്‍ജം നിര്‍മിക്കുകയും സംഭരിക്കുകയും ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ സൂര്യനെ ആശ്രയിക്കാതെ തന്നെ ആണവ റിയാക്ടറുകളുടെ സഹായത്താല്‍ ചന്ദ്രനില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനാവും. ഇതുവഴി കാലാവസ്ഥയെയും സൂര്യപ്രകാശത്തേയും ആശ്രയിക്കാതെ ചന്ദ്രനില്‍ നിര്‍മിക്കുന്ന ഗവേഷണ കേന്ദ്രങ്ങളുടെയും ശാസ്ത്ര ഉപകരണങ്ങളുടെയും പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി തടസമില്ലാതെ ലഭിക്കും.