ദില്ലി : വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ജൂലൈ 31 ന് നടന്ന ശോഭായാത്രയ്ക്കിടെ ഉണ്ടായ കല്ലേറിനെത്തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ അറസ്റ്റിലായി. ഫിറോസ്പുർ ജിർക്ക മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയായ മമ്മൻ ഖാനെയാണ് ഇന്നലെ രാത്രി വൈകി അറസ്റ്റു ചെയ്തത്. മമ്മൻ ഖാനെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി നൂഹ് ജില്ലാ കോടതി പരിസരത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി. നൂഹ് കലാപത്തിനു പിന്നിൽ കോൺഗ്രസാണെന്ന ആരോപണം ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് കഴിഞ്ഞ മാസം ഉന്നയിച്ചിരുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ജൂലൈ 31 ന് നടന്ന ശോഭായാത്രയ്ക്കിടെ ഉണ്ടായ കല്ലേറിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനും ഉൾപ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്.കലാപവുമായി ബന്ധപ്പെട്ട് 510 പേർ അറസ്റ്റിലാകുകയും കേസുകളുമായി ബന്ധപ്പെട്ട് 140 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കലാപത്തിനു തൊട്ടുമുൻപ് കലാപം ബാധിച്ച പ്രദേശങ്ങൾ കോൺഗ്രസ് എംഎൽഎ മാമ്മൻ ഖാൻ സന്ദർശിച്ചതിനു തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 30ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ മാമ്മൻ ഖാന് നോട്ടീസ് നൽകിയിരുന്നു .
മമ്മൻ ഖാന് സംഘർഷവുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹരിയാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടെന്നും കോടതിയെ അറിയിച്ചു. ഈ മാസം നാലിനാണ് മമ്മൻ ഖാനെ കേസിൽ പ്രതി ചേർത്തത്.