ജമ്മു കശ്മീർ അനന്ത്‍നാഗ് ജില്ലയിലെ കോകെർനാഗില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച കേണൽ മൻപ്രീത് സിങ്ങിന് ആറുവയസുകാരനായ മകൻ സൈനിക വേഷം ധരിച്ച് സല്യൂട്ട് നൽകി. പഞ്ചാബിലെ മൊഹാലി ജില്ലയിലെ മുല്ലൻപുരിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഭൗതികദേഹം എത്തിച്ചപ്പോഴാണ് സൈനിക വേഷം ധരിച്ച് മകൻ അന്തിമോപചാരം അർപ്പിച്ചത്. രണ്ടു വയസ്സുള്ള മകളും അദ്ദേഹത്തിന് സല്യൂട്ട് നൽകി. ഭാരതത്തിന്റെ വീരപുത്രനെ അവസാനമായി ഒരു നോക്ക് കാണുവാൻ വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്.
കോകെർനാഗിലെ നിബിഡ വനങ്ങളിൽ ഭീകരരെ തുരത്തുന്നതിനിടെയാണ്, 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ മൻപ്രീത് സിങ് , മേജർ ആഷിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഹിമൻയുൻ മുസമിൽ ഭട്ട് എന്നിവർ വീരമൃത്യു വരിച്ചത്. മറ്റു രണ്ടുപേരുടെയും ഭൗതികദേഹം നേരത്തേ സംസ്കരിച്ചിരുന്നു.