Sunday, May 19, 2024
spot_img

ഇത് മോദി സർക്കാർ അധികാരത്തിലിരിക്കുന്നത് കൊണ്ട് മാത്രമുള്ള വിരോധം

കഴിഞ്ഞയാഴ്ച ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് ബിജെപി വക്താവ് നൂപുര്‍ ശര്‍മ, ഇപ്പോൾ വിവാദമായ ഒരഭിപ്രായ പ്രകടനം നടത്തിയത്. ഈ അഭിപ്രായത്തിൽ പ്രവാചകനിന്ദ ആരോപിച്ചാണ് മുസ്ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ വെള്ളിയാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം 40 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. സംഭവത്തില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രസ്താവനകൾ മുതലെടുത്ത് ചില തീവ്ര മുസ്ലിം സംഘടനകൾ ഇസ്‌ലാമിക രാജ്യങ്ങളിൽ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ നടത്തി. ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണെന്നും ലോകരാജ്യങ്ങൾ ഇന്ത്യയെ ശാസിക്കണമെന്നും ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒഐസി നിലപാടെടുത്തു. എന്നാൽ ഓ ഐ സി യുടെ നിലപാട് സങ്കുചിത നിലപാടിൽ നിന്നുള്ളതാണെന്ന് ഇന്ത്യ തിരിച്ചടിച്ചു. പാകിസ്ഥാൻ ആദ്യം ആ രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പാകിസ്ഥാനും മറുപടി നൽകി.

അതിനിടെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നതിനിടെയായിരുന്നു ബി.ജെ.പിയുടെ നടപടി.നൂപുറിന്റെ പരാമര്‍ശത്തെ തള്ളിയ ബി.ജെ.പി., ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ‘ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബി.ജെ.പി. ശക്തമായി അപലപിക്കുന്നുവെന്നും പാർട്ടി അറിയിച്ചു. ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം നൂപുര്‍ ശര്‍മ പിൻവലിക്കുകയും ചെയ്തു . ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ നൂപുര്‍ ശര്‍മ, തന്റെ വിശ്വാസത്തെ മുറിവേല്‍പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണെന്നും വിശദീകരിച്ചു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അത് പിന്‍വലിക്കുന്നതായും നൂപുര്‍ പറഞ്ഞു.

ഗ്യാൻ വാപി വിഷയത്തിൽ ഇസ്ലാമിക തീവ്ര സംഘടനകളും നേതാക്കളും ഹിന്ദു ആരാധനാമൂർത്തികളെ അപമാനിക്കുന്നരീതിയിൽ നിരവധി പ്രസ്താവനകൾ നടത്തിയിരുന്നു. അത്തരത്തിലൊരു പ്രസ്താവന ചർച്ചയിൽ ഉന്നയിക്കപ്പെട്ടതിനു മറുപടിയായാണ് നൂപുർ വിവാദമായ അഭിപ്രായപ്രകടനം നടത്തിയത്. അതുകൊണ്ടുതന്നെ തുടർച്ചയായി ഹിന്ദു മതനിന്ദ നടത്തുന്ന ഇസ്ലാമിക സംഘടനാ നേതാക്കൾ തന്നെ നൂപുറിന്റെ പ്രസ്താവനയിൽ പ്രവാചക നിന്ദ ആരോപിച്ച് ഉറഞ്ഞുതുള്ളുന്നതിനെ ചോദ്യം ചെയ്യുന്നവരുമുണ്ട്. നൂപുറിനോട് പാർട്ടി ചെയ്തത് അന്യായമാണെന്നും അഭിപ്രായ സ്വാതന്ത്ര്യമുള്ള ജനാധിപത്യ രാജ്യമാണ് ഭാരതമെന്നും മുസ്ലിം മതരാജ്യമല്ലെന്നും വാദിക്കുന്നവരുണ്ട്

Related Articles

Latest Articles