തൊടുപുഴ : തന്റെ പേരിൽ ഭൂമിയും വീടുമുണ്ടെന്ന വ്യാജപ്രചരണം നടത്തിയവർക്കെതിരെ
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ വയോധിക മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടുമുണ്ടെന്നായിരുന്നു വ്യാജ
പ്രചരണം . മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതിന് പിന്നാലെയാണ് കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. അപകീര്‍ത്തിക്കേസും നല്‍കുമെന്നും മറിയക്കുട്ടി അറിയിച്ചു. മറിയക്കുട്ടിക്ക് നിയമസഹായം നല്‍കുമെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.
മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നായിരുന്നു ചില സിപിഎം അനുകൂലികളുടെ പ്രചാരണം. സ്വന്തമായി രണ്ടു വീടുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ഇത് കൂടാതെ ഒന്നര ഏക്കറോളം സ്ഥലമുണ്ടെന്നും ഇവരുടെ മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്താണെന്നുമായിരുന്നു സിപിഎം മുഖപത്രത്തിലെ വാര്‍ത്ത ഏറ്റെടുത്തായിരുന്നു സിപിഎം അനുകൂലികളുടെ പ്രചാരണം. എന്നാൽ തന്റെ പേരിൽ ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും സുഖമില്ലാത്ത ഇളയ മകൾക്ക് മുൻപേ എഴുതിക്കൊടുത്തതാണെന്നും തന്റെ പേരിൽ ഒരു സെന്റ് ഭൂമി പോലുമില്ലെന്നും മറിയക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.