കൊല്ലം: ഭക്ഷണം,പാർപ്പിടം, വസ്ത്രം എന്നീ മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം നാലാമതൊരു അടിസ്ഥാന ആവശ്യം ഇന്ന് മനുഷ്യന്റെ ജീവിതത്തിലുണ്ടെങ്കിൽ അത് വൈദ്യുതി തന്നെയാണ്. വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് സാധാരണക്കാരന്റെ ജീവിതത്തെ വലിയ രീതിയിലാണ് ബാധിക്കുന്നത്. ഇതിനൊപ്പം ദിവസം കുറഞ്ഞത് 20 തവണയെങ്കിലും വൈദ്യുതി തടസപ്പെടുക കൂടി ചെയ്താലോ ? ആരാലായാലും പ്രതികരിച്ചു പോകും. എന്നാൽ കൊല്ലം തലവൂർ പഞ്ചായത്തിലെ ബിജെപി മെമ്പറായ രഞ്ജിത്തിന്റെ പ്രതിഷേധം ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം കൈയ്യടി നേടുകയാണ്. റോഡിൽ ബാരിക്കേഡും വച്ച് സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ, രഞ്ജിത്തിന്റെ രീതിയിൽ പറയുകയാണെങ്കിൽ നമുക്ക് ആരോണോ പണി തരുന്നത് അവർക്ക് പണി കൊടുക്കുക എന്നതായിരുന്നു ഈ പ്രതിഷേധത്തിന്റെ പ്രത്യേകത.
വാർഡിലെ ഒമ്പത് കുടുംബങ്ങളുടെ കറന്റ് ബിൽ കെഎസ്ഇബി ഓഫീസിൽ നേരിട്ട് ചെന്ന് രഞ്ജിത്ത് അടച്ചു. എന്നാൽ ഏകദേശം ഏഴായിരത്തോളം രൂപ വരുന്ന ഈ ബിൽ തുക മുഴുവൻ ചില്ലറയായിട്ടാണ് അദ്ദേഹം കെഎസ്ഇബി ഓഫീസിൽ എത്തിച്ചത്. ഇതോടെ ചില്ലറ എണ്ണിയെണ്ണി ജീവനക്കാർ മടുത്തു.
കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും ഇപ്പോൾ നമ്മളെ പണിഞ്ഞുകൊണ്ടിരിക്കുകയാണ്. നമുക്ക് നല്ല പണിയാണ് ഇവർ തരുന്നത്. എന്നുമുള്ള ചാർജ് വർദ്ധനവ്, ഒരു ദിവസം കുറഞ്ഞത് 20 തവണ കറന്റ് പോകും. ഇടയ്ക്കിടെ കറന്റ് പോകുന്നു. അതിനേക്കാൾ നല്ലത് അഞ്ച് മണിക്കൂർ തുടർച്ചയായി കട്ട് ചെയ്‌തോ. നമുക്ക് വിഷമമില്ല. ഇപ്പോൾ എഴ് വീടുകളുടെ ബില്ലാണുള്ളത്. വരും ദിവസങ്ങളിൽ ഇത് തന്നെയാണ് ആവർത്തിക്കുന്നതെങ്കിൽ, ഒരു പരിഹാരം കണ്ടില്ലെങ്കിൽ ഈ 450 ബില്ലും ഞാൻ ഒരു പിക്കപ്പ് വിളിച്ച് ചില്ലറയാക്കി അതിനകത്ത് കൊണ്ടുവരും. ഇപ്പോൾ ഏഴായിരം രൂപയുടെ ചില്ലറയാണുള്ളത്. ഇത് ഒരു 50 കിലോയ്ക്ക് അടുത്ത് വരും. കെഎസ്ഇബി മാത്രമല്ല, വാട്ടർ അതോറ്റിയുടെ കാര്യവും ഇതുപോലെ തന്നെയാണ്. റോഡിൽ മൊത്തം പൈപ്പ് പൊട്ടി വെള്ളമൊലിച്ച് കൊണ്ടിരിക്കുകയാണ്’- രഞ്ജിത്ത് പറഞ്ഞു.