രണ്ടു മാസം പിന്നിടുമ്പോഴും ഇസ്രായേൽ – ഹമാസ് സംഘർഷത്തിന് ഒരയവുമില്ലാതെ ഇപ്പോഴും തുടരുകയാണ്. എന്നാൽ, ഹമാസിന്റെ ക്രൂരതകൾ ഇസ്രായേൽ തെളിവുസഹിതം പുറത്തുവിട്ടിട്ടും ഇപ്പോഴും ഹമാസിനെ പിന്തുണയ്ക്കുന്നവർ കേരളത്തിലടക്കം അനേകരാണ്. എന്നാൽ, അവർ വളരെ പ്രാധാന്യത്തോടെ കേൾക്കേണ്ട ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളിൽ നിന്നും ഇസ്രായേൽ പ്രതിരോധ സേന വൻ ആയുധ ശേഖരം കണ്ടെത്തിയിരിക്കുകയാണ്. ക്ലാസ് മുറികളിലും കളിപ്പാട്ടങ്ങളിലും എല്ലാം ഒളിപ്പിച്ച രീതിയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ടെഡി ബെയറിനുള്ളിൽ സ്റ്റഫ് ചെയ്ത നിലയിൽ റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെത്തുകയായിരുന്നു. കുട്ടികളെ മറയാക്കി ഹമാസ് നടത്തുന്ന ഭീകര പ്രവർത്തനമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. സ്കൂളിൽ നിന്ന് ഷെജയയാ മേഖലയിൽ സ്ഥിതിചെയ്യുന്ന പള്ളിയിലേക്കുള്ള ഹമാസിന്റെ ഒരു ഭൂഗർഭ തുരങ്കവും കണ്ടെത്തിയതായി ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. 551-ാം ഡിവിഷനിലെ സൈനികർ ഒരു സ്‌കൂളിൽ ടെഡി ബിയറിന്റെ ഉള്ളിൽ ഒളിപ്പിച്ച സ്‌നൈപ്പർ റൈഫിളും വെടിക്കോപ്പുകളും കണ്ടെത്തിയതായി വ്യക്തമാക്കുന്ന വീഡിയോ ഇസ്രായേൽ പ്രതിരോധ സേന തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
കൂടാതെ, യുഎൻ ഓർഗനൈസേഷൻ ഫോർ പാലസ്തീനിയൻ റെഫ്യൂജീസ് നൽകുന്ന ബാഗുകളിൽ ഒളിപ്പിച്ച നിലയിലും നിരവധി ആയുധങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഗാസ സ്കൂളുകളിൽ ഇസ്രായേൽ സൈന്യം നടത്തിയ തിരച്ചിലിലാണ് ഹമാസിന്റെ ആയുധങ്ങൾ കണ്ടെടുത്തത്. ഗാസയിലെ മറ്റൊരു സ്‌കൂളിൽ ഇസ്രായേൽ സൈന്യം നടത്തിയ തിരച്ചിലിൽ ക്ലാസ് മുറികളിൽ നിന്നും നിരവധി എകെ 47 തോക്കുകളും ഗ്രനേഡുകളും വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു. അതേസമയം, ഗാസയിൽ ഹമാസ് ഭീകരർ ആശുപത്രികളും സ്കൂളുകളും ഭീകര പ്രവർത്തനത്തിന്റെ കേന്ദ്രങ്ങൾ ആക്കുന്നതായി നേരത്തെ തന്നെ ഇസ്രായേൽ വിമർശനമുന്നയിച്ചിരുന്നു. അത് വീണ്ടും വീണ്ടും ശരി വയ്ക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്തയും. കഴിഞ്ഞ ദിവസം ഗാസയിൽ ശക്തമായ കര-വ്യോമ ആക്രമണങ്ങളാണുണ്ടായത്. ഷെജയ്‌യയില്‍ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന വ്യക്തമാക്കി. ഹമാസ് ഭീകരർ ഗാസയിലെ സാധാരണക്കാരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി അവരിൽ നിന്നും പണം തട്ടിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും ഐഡിഎഫ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഒക്ടോ. 7 മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 17,700 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.