അയോദ്ധ്യ: ഏപ്രിൽ ആദ്യം വരെ രാംലല്ലയെ ദർശിച്ചത് ഒന്നരക്കോടി ഭക്തരെന്ന് റിപ്പോർട്ട്. ദിവസവും 1 മുതൽ 1.5 ലക്ഷം വരെ ഭക്തരാണ് അയോദ്ധ്യാപുരിയിൽ എത്തുന്നത്. ഇതിൽ ഒരു ലക്ഷത്തോളം വിദേശികളാണ്. 40 ലക്ഷത്തിലധികം ഭക്തർ രാമനവമിയിൽ മാത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനായി യുപി സർക്കാരും അയോദ്ധ്യ തദ്ദേശീയ ഭരണകൂടവും ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടത്തുന്നുണ്ട് . ഇത്തവണ ഏപ്രിൽ പകുതിയോടെ സാധാരണ താപനിലയേക്കാൾ ഉയർന്ന താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും സൗകര്യമൊരുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണ്. അതേസമയം, തിരക്ക് നിയന്ത്രിക്കാനും സുഗമമായി ദർശനം നൽകാനുമുള്ള ക്രൗഡ് മാനേജ്‌മെൻ്റ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.
അയോദ്ധ്യ കമ്മീഷണർ ഗൗരവ് ദയാൽ തുടർച്ചയായി യോഗങ്ങൾ നടത്തുകയും രാമനവമി ഒരുക്കത്തിനുള്ള ക്രമീകരണങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു. ദർശനത്തിന് വരുന്നവരെ വിവിധ ദിവസങ്ങളിൽ ദർശനം നടത്താൻ പ്രോത്സാഹിപ്പിക്കണമെന്നും അയോദ്ധ്യ തദ്ദേശീയ ഭരണകൂടം സമീപ ജില്ലകളുടെ തദ്ദേശീയ അധികൃതരുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . രാമനവമി ദിനത്തിൽ 16,17,18 എന്നീ മൂന്ന് ദിവസങ്ങളിലായി 24 മണിക്കൂറും രാമക്ഷേത്രം തുറക്കാനാണ് തീരുമാനം.
അയോദ്ധ്യയിലെ ഹോട്ടലുകളും ഹോം സ്റ്റേകളും ഇതിനോടകം നിറഞ്ഞിരിക്കുകയാണ്. മാതൃകാ പെരുമാറ്റച്ചട്ടം കണക്കിലെടുത്താണ് എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നതെന്ന് യുപി ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ മുകേഷ് കുമാർ മെഷ്റാം പറഞ്ഞു.