ദില്ലി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് ആഗോള സൂര്യനമസ്‌കാര പരിപാടി സംഘടിപ്പിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം.
വെള്ളിയാഴ്ച ആഗോള വ്യാപകമായി നടക്കുന്ന സൂര്യനമസ്‌കാരത്തില്‍ ഒരു കോടിയോളം വരുന്ന ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് സൂചന. മുന്‍ വര്‍ഷങ്ങളില്‍ 75 ലക്ഷം പേരാണ് സൂര്യനമസ്‌കാരത്തില്‍ പങ്കെടുത്തത്.
മകരസംക്രാന്തി ദിനത്തിലാണ് സൂര്യ നമസ്‌കാര പരിപാടി നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
സൂര്യ നമസ്‌കാരം പതിവാക്കുന്നതിലൂടെ മനുഷ്യന്റെ ചൈതന്യവും പ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു. ശരീരത്തിന് കൂടുതല്‍ പ്രതിരോധ ശക്തി കൈവരിക്കാനാകുന്നതിലൂടെ കോവിഡിനെ അകറ്റി നിര്‍ത്താന്‍ ഇത് കൂടുതല്‍ സഹായിക്കുന്നുവെന്ന് ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും, വിദേശത്ത് നിന്നുമുള്ള എല്ലാ പ്രമുഖ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും, ഇന്ത്യന്‍ യോഗ അസോസിയേഷന്‍, നാഷണല്‍ യോഗ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍, യോഗ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, നിരവധി സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ആഗോള സൂര്യനമസ്‌കാര പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർക്കും യോഗാ പ്രേമികൾക്കും അതത് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ലിങ്കുകൾ ആയുഷ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാം:
https://yoga.ayush.gov.in/suryanamaskar
https://yogacertificationboard.nic.in/suryanamaskar/
https://www.75suryanamaskar.com