തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ക്രിക്കറ്റ് ടീമുകൾ തിരുവനന്തപുരത്തെത്തി. ഇരു ടീമുകളും ഒരുമിച്ച് പ്രത്യേക വിമാനത്തിലാണ് വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. എയർപോർട്ടിന്റെ ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിൽ എത്തിയ താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് ടീമിനൊപ്പം തിരുവനന്തപുരത്തെത്തിയിട്ടില്ല. അനാരോഗ്യം കാരണം ദ്രാവിഡ് കൊൽക്കത്തയിലെ മത്സരത്തിനു ശേഷം ബെംഗളൂരുവിലെ വീട്ടിലേക്കു മടങ്ങി. പരിശോധനകൾക്കു ശേഷം പ്രശ്നങ്ങളില്ലെങ്കിൽ ദ്രാവിഡ് തിരുവനന്തപുരത്തെത്തി ടീമിനൊപ്പം ചേർന്നേക്കും.
നഗരത്തിലെ ഹയാത്ത് റീജൻസി, താജ് വിവാന്റ ഹോട്ടലുകളിലാണ് ടീമുകൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് 1 മുതൽ 4 വരെ ശ്രീലങ്കൻ ടീമും 5 മുതൽ 8 വരെ ഇന്ത്യൻ ടീമും കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണു പരമ്പരയിലെ അവസാന മത്സരം നടക്കുക.