ദില്ലി: ലഖിംപൂർഖേരി കേസിൽ (Lakhimpur Kheri Case) ഒരാൾ കൂടി അറസ്റ്റിൽ. 22 കാരനായ ഗുർപ്രീത് സിംഗാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായ പ്രതിഷേധക്കാരുടെ എണ്ണം ഏഴായി. അതേസമയം കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 29 കാരനായ കമൽജീത് സിംഗ്, 35 കാരനായ കവൽജീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. സംഭവ ശേഷം ഇരുവരും ഒളിവിലായിരുന്നു. ദില്ലി പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഒളിവിൽ കഴിയുന്നവരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. ഇത് തിരിച്ചറിഞ്ഞവർ കമൽജീതിനെയും, കവൽജീതിനെയും കുറിച്ചുള്ള വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
അതേസമയം ഒക്ടോബർ 31 നാണ് ലംഘിപൂർഖേരിയിൽ സംഘർഷമുണ്ടായത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ പ്രതിഷേധക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാർ ബിജെപി പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. നേരത്തെ നാല് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വിജിത്ര സിംഗ്, ഗുർവീന്ദർ സിംഗ്, അവ്താർ സിംഗ്, രൻജീത് സിംഗ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.