ശ്രീനഗർ: ജമ്മുവിൽ വൻ ആയുധ-ലഹരി വേട്ട (Arms And Explosives Seized) നടത്തി ബിഎസ്എഫ്. കശ്മീരിലെ ജമ്മു സെക്ടറിലാണ് ബിഎസ്എഫ് സൈന്യം വൻ ആയുധവേട്ട നടത്തിയത്. സീറോ ലൈൻ പട്രോളിങ്ങിനിറങ്ങിയതായിരുന്നു ബിഎസ്എഫിന്റെ 98-ാം ബറ്റാലിയൻ സംഘം. ഐ സർക്കാന്ത പ്രദേശത്തെ കുറ്റിക്കാട്ടിൽ വലിയ ചാക്ക് മറച്ചുവെച്ചിരിക്കുന്നത് കാണാനിടയായി.
തുടർന്ന് സംശയം തോന്നി തുറന്നു നോക്കിയപ്പോഴാണ് വൻ ആയുധ-ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.
മൂന്ന് എകെ-47 റൈഫിളുകൾ, അഞ്ച് പിസ്റ്റലുകൾ, അഞ്ച് എകെ മാഗസീനുകൾ, ഏഴ് പിസ്റ്റൽ മാഗസീനുകൾ, എകെ സീരീസിന്റെ 14 റൗണ്ടുകൾ, 9എംഎമ്മിന്റെ ഏഴ് റൗണ്ടുകൾ എന്നീ ആയുധങ്ങൾ ചാക്കിൽ നിന്നും കണ്ടെത്തി. അഞ്ച് പാക്കറ്റ് ഹെറോയിനും ചാക്കിലുണ്ടായിരുന്നു. അതേസമയം ജമ്മുവിലെ അതിർത്തിരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ സൈന്യം രാവിലെ വധിച്ചിരുന്നു.
അർനിയ സെക്ടറിലാണ് ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസവും കശ്മീരിലെ കുപ്‌വാരയിൽ പാക് ഭീകരൻ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ശ്രമം വിജയിച്ചില്ല. പാക് ഭീകരനായ മുഹമ്മദ് ഷാബിർ മാലിക്കാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഏറ്റമുട്ടലിനെ തുടർന്ന് ഇയാൾ കൊല്ലപ്പെടുകയും ചെയ്തു. ഭീകരന്റെ പക്കൽ നിന്നും ഒരു എകെ 47 റൈഫിളും ഗ്രനേഡുകളും സൈന്യം കണ്ടെടുത്തിരുന്നു.