മാനന്തവാടി : ഓപ്പറേഷൻ ബേലൂർ മഖ്ന നീളുന്നു. പടമലയിൽ കർഷകനായ അജീഷിന്റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കൊലയാളി മോഴയാനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചെങ്കിലും ഇതുവരെയും മയക്കുവെടി വയ്ക്കാനായില്ല ബാവലിക്ക് സമീപം ഇന്നലെ ചുറ്റിത്തിരിഞ്ഞ ആന ഇന്ന് കാട്ടിക്കുളം ഇരുമ്പു പാലത്തിന് സമീപത്തെത്തി.
ചെരിഞ്ഞതും അടിക്കാട് നിറഞ്ഞതുമായ സ്ഥലത്ത് ആന നിലയുറപ്പിച്ചതോടെ കടുത്ത പ്രതിസന്ധിയാണ് ദൗത്യ സംഘം നേരിടുന്നത്. മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നതോടെ ആന അടിക്കാടിനുള്ളിലേക്ക് മറയുകയാണ്. ഇപ്പോൾ ആന നിൽക്കുന്ന സ്ഥലത്തിന് സമീപത്തായി നിരവധി വീടുകളുള്ളതും ദൗത്യം ദുഷ്കരമാക്കുന്നു. 200 പേരടങ്ങുന്ന ദൗത്യസംഘമാണ് ആനയെ പിടികൂടാൻ ശ്രമിക്കുന്നത്. നാല് കുങ്കിയാനകളും ഉണ്ട്. ദൗത്യം നീണ്ടുപോകുന്നതോടെ നാട്ടുകാരും ആശങ്കയിലാണ്.
എഫ്ആർഎഫ് ഹർത്താൽ പ്രഖ്യാപിച്ചതോടെ വയനാട്ടിൽ സ്വകാര്യ ബസുൾപ്പെടെ സർവീസ് നടത്തുന്നില്ല. ഏതാനും കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലുള്ളത്.
അതേസമയം പടമല മേഖലയിൽ ഇന്ന് പുലർച്ചെയും ആനയെത്തുകയും മരിച്ചീനിയും വാഴയും ഉൾപ്പെടെയുള്ള കൃഷി നശിപ്പിച്ചു. ഞായറാഴ്ച രാവിലെ തുടങ്ങിയ ദൗത്യം മൂന്നാം ദിവസമായിട്ടും വിജയിപ്പിക്കാനായിട്ടില്ല.