ദില്ലി: യുക്രെയ്‌നിൽ നിന്നും ഇന്ത്യാക്കാരെ മടക്കിക്കൊണ്ടുവരാൻ ആരംഭിച്ച രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗ (Operation Ganga) വിജയത്തിലേക്ക്. രക്ഷാദൗത്യം അതിന്റെ അവസാനഘട്ടത്തോട് അടുക്കുകയാണ്. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയിൽ നിന്നും രണ്ട് വിമാനങ്ങളും, ബുക്കാറസ്റ്റിൽ നിന്ന് ഒരു വിമാനവുമാണ് ഇന്ത്യയിൽ മടങ്ങിയെത്തുക.
അതേസമയം രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. സുമിയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കാൻ, റഷ്യയുമായും യുക്രെയ്നുമായും നയതന്ത്രചർച്ചകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ബസിൽ കയറിയെങ്കിലും, വെടിനിർത്തൽ പ്രായോഗിക തലത്തിൽ വരാത്തതിനാൽ യാത്ര ഒഴിവാക്കുകയായിരുന്നു.
വിദ്യാർത്ഥികളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയ്‌ക്കോ പരീക്ഷണങ്ങൾക്കോ തയ്യാറല്ലെന്നും, ചർച്ചകൾ തുടരുകയാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ യുക്രെയ്‌നിലെ സംഘർഷമേഖലകളിലേക്ക് അവശ്യവസ്തുക്കൾ അടക്കമുള്ള സഹായം എത്തിയ്‌ക്കാനായി സുരക്ഷിതപാത ഒരുക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ അറിയിച്ചു. ഖാർകീവ്, മരിയുപോൾ, മെലിറ്റോപോൾ തുടങ്ങിയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാർക്ക് സഹായം എത്തിക്കാൻ മാനുഷിക ഇടനാഴി ഒരുക്കണമെന്നും ഐക്യരാഷ്‌ട്ര സഭ ആവശ്യപ്പെട്ടു.

