ദില്ലി:റഷ്യ- യുക്രൈൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ സംഘർഷഭരിതമായ യുക്രൈനിൽ നിന്നും ഭാരതീയരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും, നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനോട് വിശദീകരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുദ്ധഭൂമിയായ യുക്രൈനിൽ കുടുങ്ങിയ എല്ലാ ഭാരതീയരെയും സുരക്ഷിതമായി തിരികെ എത്തിക്കുമെന്നും, കലുഷിതമായ സാഹചര്യങ്ങളിലും അവരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി രാഷ്‌ട്രപതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു.
അതേസമയം രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ നടപടികൾ ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാരേയും യുക്രൈനിന്റെ അയൽരാജ്യങ്ങളിലേക്ക് അയക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്ന അതിർത്തി മേഖലകളിലേക്കാണ് കേന്ദ്രം മന്ത്രിമാരെ അയക്കുന്നത്. ഹർദീപ് സിങ് പുരി, കിരൺ റിജ്ജു, ജ്യോതിരാദിത്യ സിന്ധ്യ, ജനറൽ.വി.കെ.സിങ് എന്നിവർക്കാണ് ഇതിന്റെ ചുമതല.