ബാർ കോഴ വിവാദത്തിൽ ചൂട് പിടിച്ച് കേരള രാഷ്ട്രീയം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എക്സൈസ് മന്ത്രി എം ബി രാജേഷ് രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നു.നിലവിലെ നിയമത്തിൽ മാറ്റം വരുത്തിയത് ബാറുടമകളെ സഹായിക്കാനെന്നും മദ്യവർജനത്തിന് മുമ്പിൽ നിൽക്കുമെന്ന എൽഡിഎഫിൻ്റെ ഉറപ്പ് പ്രഹസനമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“ഒന്നാം പിണറായി സർക്കാർ 669 ബാറുകൾക്ക് അനുമതി നൽകി. രണ്ടാം പിണറായി സർക്കാർ 130 ബാറുകൾക്ക് അനുമതി നൽകി. നഗ്നമായ അഴിമതിയാണ് നടക്കുന്നത് എക്സൈസ് മന്ത്രി മാറി നിന്ന് സമഗ്രമായ അന്വേഷണം നടത്തണം. സർക്കാർ നൽകിയ ഉറപ്പിനെ തുടർന്നാണ് പണപ്പിരിവ് എന്നത് വ്യക്തം. അനിമോനെ പുറത്താക്കിയത് വെള്ളപൂശാനാണ്. പ്രതിപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ തുടങ്ങും. വ്യക്തമായ തെളിവുണ്ട്. സർക്കാറിന് ഈ വിഷയത്തിൽ നിന്ന് ഒളിച്ചോടാനാകില്ല. നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ് ? മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്സൈസ് മന്ത്രിയുടെ വീട്ടിലാണോ? ബാർ കോഴ വിഷയത്തിൽ കാലം കണക്ക് ചോദിക്കുന്നു. ഒരു കോടിയുടെ ആരോപണം കെ എം മാണിക്കെതിരെ ഉന്നയിച്ചവർക്ക് 20 കോടിയുടെ സമാധാനം പറയേണ്ടി വരുന്നു.” – വി ഡി സതീശൻ പറഞ്ഞു.
ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും അടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നായിരുന്നു പുറത്തുവന്ന ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.