പാലക്കാട് : സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ. ശശി നടത്തിയ ഫണ്ട് തിരിമറിയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് 5 കോടി 60 ലക്ഷം രൂപ പി.കെ ശശി ചെയർമാനായ യുണിവേഴ്സൽ കോളേജിന് ഓഹരി വാങ്ങിയതിൻ്റെ രേഖകൾ ഓഡിറ്റ് റിപ്പോർട്ട് അടക്കം ലഭ്യമായിട്ടുണ്ട്.പി.കെ. ശശി കൈകാര്യം ചെയ്തിട്ടുള്ള സാമ്പത്തിക ഇടപാടുകളിലെല്ലാം തിരിമറി നടന്നിട്ടുണ്ടന്നാണ് പരാതികളിൽ ആരോപിക്കുന്നത്. മണ്ണാർക്കാട് സർക്കിൾ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളിൽ പാർട്ടി അറിയാതെ 35 നിയമനങ്ങൾ നടത്തി.യൂണിവേഴ്സൽ കോളേജിൽ ചെയർമാനാകാൻ മണ്ണാർക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസിൽ അഡ്രസ് പ്രുഫ് ഉണ്ടാക്കിയതിൻ്റെ രേഖകളും തെളിവായി ലഭിച്ചിട്ടുണ്ട്.
ഒരു കോടി രൂപയുടെ ഭൂമി വാങ്ങിയത് സ്വന്തം മകന്റെ പേരിലാണെന്നതാണ് പ്രധാന ആരോപണങ്ങളൽ ഒന്ന്. ഇത് കൂടാതെ സ്വന്തം ഡ്രൈവർ പി കെ ജയനെ ബിനാമിയാക്കി ഒരു കോടിയുെട സ്ഥലം വാങ്ങി. യൂണിവേഴ്‌സൽ കോളേജിന് സമീപത്താണ് ഡ്രൈവറുടെ പേരിൽ ഒരു കോടിയുടെ സ്ഥലം വാങ്ങിയത്.2017 ഡിസംബറിൽ മണ്ണാർക്കാട് നടന്ന സിപിഎം ജില്ലാ സമ്മേളത്തിൽ 17 ലക്ഷം ബാക്കി വന്നു. തുകയിൽ 7 ലക്ഷം റൂറൽ ബാങ്കിലുള്ള ഏരിയ കമ്മിറ്റിയുടെ അക്കൗണ്ടിലിട്ടു. 10 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലും നിക്ഷേപിച്ചതായി ആരോപണമുണ്ട്. 2009 – 10 കാലത്താണ് മണ്ണാർക്കാട് ഏരിയ ഓഫീസ് ഉണ്ടാക്കിയത്.ഇക്കാര്യങ്ങളിലാണ് പുത്തലത്ത് ദിനേശൻ അന്വേഷണം നടത്തുന്നത്. ശനിയാഴ്ച സിപിഎം മണ്ണാർക്കാട് ഏരിയയിലാണ് അന്വേഷണം നടത്തിയത്.
പ്രാദേശിക നേതാക്കൾ ശശിക്കെതിരായ ആരോപണങ്ങളുടെ തെളിവുകൾ കൈമാറിയിട്ടുണ്ട്.മണ്ണാർക്കാട് നഗരസഭയിൽ പാവാടിക്കുളത്തിന് സമീപത്തുള്ള പാർട്ടിയുടെ സ്ഥല കച്ചവടത്തിൻ്റെ രേഖകൾ,പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് ആയ നായനാർ സ്മാരകത്തിൻ്റെ നിർമ്മാണത്തിൽ പി കെ ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയ പത്ത് ലക്ഷത്തിൻ്റെ കണക്കുകൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന് മണ്ണാർക്കാട് ഏരിയ കമ്മിറ്റി കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നേരിട്ടെത്തിയാണ് പുത്തലത്ത് ദിനേശൻ തെളിവുകൾ ശേഖരിച്ചത്