സിന്ധ്: പാകിസ്ഥാനിൽ വീണ്ടും ഹിന്ദുക്ഷേത്രത്തിനു നേരെ മതഭ്രാന്തന്മാരുടെ ആക്രമണം (Hindu Temple Attack In Pakistan). സിന്ധിലാണ് സംഭവം. താർപാർക്കർ ജില്ലയിലെ ഹിംഗ്‌ലാജ് മാതാ ക്ഷേത്രമാണ് ഇസ്ലാമിക ഭീകരർ തകർത്തത്. കഴിഞ്ഞ 22 മാസത്തിനിടെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ നടക്കുന്ന 11-ാമത്തെ ആക്രമണമാണിത്. സംഭവത്തിൽ പാകിസ്ഥാൻ ഹിന്ദു ക്ഷേത്ര മാനേജ്‌മെന്റ് അദ്ധ്യക്ഷനായ കൃഷൻ ശർമ അപലപിച്ചു.
പാകിസ്ഥാനിലെ സുപ്രീംകോടതിയെ പോലും ഭയമില്ലാത്തവരാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇസ്ലാമിക ഭീകരരെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാകിസ്ഥാനിലെ ന്യൂനപക്ഷ സമൂഹവും ഇസ്ലാമികേതര ആരാധനാലയങ്ങളും നിരവധി തവണ ആക്രമിക്കപ്പെടുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം സിന്ധിലെ മാതാ റാണി ഭാട്ടിയാണി ക്ഷേത്രം, ഗുരുദ്വാര ശ്രീ ജനം സ്താൻ, ഖൈബർ പഖ്തുങ്ക്വായിലെ കരാക്കിലുള്ള ഹിന്ദു ക്ഷേത്രം എന്നിവ ആക്രമിക്കപ്പെട്ടിരുന്നു. ഏറ്റവുമധികം ഹിന്ദുക്കൾ താമസിക്കുന്ന പാകിസ്ഥാൻ പ്രവിശ്യയാണ് സിന്ധ്. ഇവിടെയാണ് ഇത്തരത്തിൽ ഹിന്ദുക്കൾ ക്രൂരമായി ആക്രമിക്കപ്പെടുന്നത്. സംഭവത്തിൽ അധികാരികൾ കർശനമായ നടപടികൾ എടുക്കാത്തത് മൂലമാണ് വീണ്ടും ഇത്തരം സംഭവങ്ങൾ തുടരെത്തുടരെ ഉണ്ടാകുന്നത്.