പാലാ:മൂന്നു മുന്നണികളുടെയും പര്യടനപരിപാടികൾക്കും കോലാഹലങ്ങൾക്കും സമാപനം കുറിച്ച് ഇന്ന് വൈകീട്ട് പാലായിൽ കൊട്ടിക്കലാശം നടക്കും. ശനിയാഴ്ചയാണ് ഔദ്യോഗികമായി പരസ്യപ്രചാരണം അവസാനിക്കുന്നതെങ്കിലും ശനിയാഴ്ച ശ്രീനാരായണഗുരുദേവ സമാധിയായതിനാൽ എല്ലാ മുന്നണികളും പ്രചാരണം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
എൻ.ഡി.എ. സ്ഥാനാർഥി എൻ.ഹരിയുടെ കൊട്ടിക്കലാശം ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. കടപ്പാട്ടൂർ ബൈപ്പാസിൽ പ്രവർത്തകർ ഒത്തുചേർന്ന് ജനറലാശുപത്രി ഭാഗത്തേക്ക് പ്രകടനമായെത്തും. പി.കെ.കൃഷ്ണദാസ്, ജന.സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, എം.ടി.രമേഷ്, ശോഭാ സുരേന്ദ്രൻ, ബി.ഗോപാലകൃഷ്ണൻ, ജെ.ആർ.പദ്മകുമാർ, സി.കെ.പദ്മനാഭൻ, പി.സി.തോമസ്, പി.സി.ജോർജ് തുടങ്ങിയ നേതാക്കൾ അണിനിരക്കും. ഇടതുമുന്നണിയുടെ കൊട്ടിക്കലാശം വൈകീട്ട് നാലിന് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ജങ്ഷനിൽ നിന്ന് ആരംഭിക്കും. ആറിന് തൊടുപുഴ റൂട്ടിൽ കാർമ്മൽ ആശുപത്രി ജങ്ഷനു സമീപം പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുന്നണി നേതാക്കൾ പങ്കെടുക്കും.
യു.ഡി.എഫ്. സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന്റെ പര്യടനപരിപാടി മേലുകാവിൽ സമാപിക്കും. വൈകീട്ട് നാലരയ്ക്ക് പ്രചാരണപരിപാടികളുടെ കൊട്ടിക്കലാശം പാലാ കുരിശുപള്ളിക്കവലയിൽ നടക്കും. യു.ഡി.എഫ്. സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.