തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ റിമാൻഡിൽ കഴിയുന്ന പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് പ്രശ്നക്കാരനാണെന്ന് സഹകരണ മന്ത്രി ജി സുധാകരന്‍. സൂരജിന്‍റെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി സൂരജ് പലതും ചെയ്തെന്നും സഹകരണവകുപ്പ് മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ടി.ഒ.സൂരജിനെ വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്ന അതേ ആരോപണം വീണ്ടും ഉന്നയിക്കുകയാണ് ചെയ്തത്. പാലംനിര്‍മാണവുമായി ബന്ധപ്പെട്ട് ആവശ്യമായ പണം മുന്‍കൂര്‍ നല്‍കുന്നതിനായി അന്നത്തെ മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിംകുഞ്ഞാണ് അനുമതി നല്‍കിയത്. തുടര്‍ന്നാണ് പണം നല്‍കുന്നതിന് ധാരണയായതെന്നും ടി.ഒ. സൂരജ് വിജിലന്‍സ് അന്വേഷണ സംഘത്തിന് മുന്നില്‍ ആവര്‍ത്തിച്ചു.
മൊബിലൈസേഷന്‍ ഫണ്ട് പലിശ രഹിതമായാണ് അനുവദിച്ചിരുന്നത്. താന്‍ ഇടപെട്ടാണ് അതിന് പലിശ ഈടാക്കാന്‍ തീരുമാനിച്ചത്. 8.25 കോടി രൂപ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് നല്‍കിയതില്‍ അപകാതയില്ല. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് പണം നല്‍കിയത്.ഏഴ് ശതമാനം പലിശ കിട്ടിയതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും സൂരജ് വ്യാഴാഴാചയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കുകയായിരുന്നു.