കോട്ടയം: പാലാസീറ്റ് ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ എം എൽ എ . പാല മാത്രമല്ല എൻ സി പി ജയിച്ച ഒരുസീറ്റും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മാണി ജയിച്ച പഴയ പാല അല്ല ഇപ്പോൾ പാല. മാണിസാറിന് പാല ഭാര്യയായിരുന്നെങ്കിൽ എനിക്ക് ചങ്കാണ്.
എന്നെ തിരഞ്ഞെടുത്തതുകൊണ്ട് നഷ്ടമായെന്ന് പാലക്കാർ പറയില്ല. ജോസ് കെ മാണി വരുന്നതുകൊണ്ട് പാലായിൽ പ്രത്യേകിച്ചൊരു ഗുണവുമില്ല. പാല വിട്ടുകൊടുക്കേണ്ട എന്നാണ് ദേശീയ നിലപാട്. ജാേസിന്റെ മുന്നണിപ്രവേശനത്തിൽ ചർച്ച നടന്നിട്ടില്ല. രാജ്യസഭാ സീറ്റ് ആർക്കുവേണം-മാണി സി കാപ്പൻ പറഞ്ഞു.
ജോസ് വിഭാഗം ഇടതുമുന്നണിയോട് ചങ്ങാത്തം കൂടാൻ തുടങ്ങിയപ്പോൾത്തന്നെ പാലാസീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നതാണ്. ആ നിലപാടിൽ ഉച്ചുനിൽക്കുകയാണ് അദ്ദേഹം ഇപ്പോഴും. അതിനിടെ ഇടതുപ്രവേശനം ഉറപ്പാക്കിയ ജോസ് വിഭാഗത്തിന് 20 സീറ്റുകൾ നൽകാമെന്ന സി പി എം ഉറപ്പുനൽകിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകൾ വേണമെന്ന ഉറച്ച നിലപാട് ജോസ് കെ മാണി വിഭാഗം ചർച്ചകളിലെടുത്തു. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടല്ല. പാലാ സീറ്റും വേണമെന്ന് നിലപാടിലാണ് ജാേസ് വിഭാഗം എന്നാണ് അറിയുന്നത്.