പാലക്കാട്: പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന 144 പിൻവലിച്ചു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നാലെ ഒരു സംഘർഷ സാദ്ധ്യത ഒഴിവാക്കാനും ജില്ലയിലെ ക്രമസമാധാനം നിലനിർത്താനും വേണ്ടിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് അധികൃതരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലൊണ് 144 പിൻവലിച്ചത്.
അതേസമയം നിരോധനാജ്ഞ ലംഘിച്ച് സർക്കാർ പരസ്യമായി നിയമലംഘനം നടത്തിയിരുന്നു. 144 നിലനിൽക്കെയാണ് സർക്കാർ വാർഷികാഘോഷവും, ഘോഷയാത്രയും സംഘടിപ്പിച്ചത്. ഇത് സർക്കാരിനെതിരെ വ്യാപക വിമർശനത്തിന് കാരണമായി.
സർക്കാർ നിയമം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും വി കെ ശ്രീകണ്ഠൻ എംപി പറഞ്ഞു. കൂടാതെ നിയമം ആര് ലംഘിച്ചാലും കേസെടുക്കണമെന്നും ആഘോഷത്തിൽ പങ്കെടുത്ത മന്ത്രിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രത്യേക സാഹചര്യത്തിൽ സർക്കാർ വാർഷികാഘോഷം പാലക്കാട് നിന്നും മാറ്റിവയ്‌ക്കണമായിരുന്നു എന്നും എംപി അഭിപ്രായപ്പെട്ടു.