പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവർണർ തിരുവനന്തരപുരത്ത് പറഞ്ഞു.പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റ കേസ് ആദ്യം അന്വേഷിച്ച ഇൻസ്പെക്ടർക്ക് വീഴ്ച പറ്റി എന്ന കണ്ടെത്തലിന് തൊട്ടുപുറകെയാണ് രാജഭവൻ ഇടപെടൽ.
ഇന്നലെയാണ് സംഭവം അറിഞ്ഞത്. അപ്പോള്‍ തന്നെ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു. നിര്‍ഭാഗ്യകരവും നാണക്കേട് ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നത്. പറയാൻ തന്നെ തോന്നുന്നില്ല. ഇത്രയും മനുഷ്യത്വരഹതിമാകാൻ എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാകുന്നില്ല. അതിക്രൂരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കഴിഞ്ഞദിവസം അന്വേഷണം ഏറ്റെടുത്ത പുതിയ സംഘം രാഹുലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. രാഹുൽ സംസ്ഥാനം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കർണാടകത്തിൽ ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

