Wednesday, January 7, 2026

പാര്‍ലമെന്റ് അതിക്രമം! മുഖ്യ സൂത്രധാരൻ കൃത്യത്തിൽ നേരിട്ട് പങ്കാളികളായ നാലുപേരുടെയും മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞുവെന്ന് വിവരം ! കൃത്യമായ തയ്യാറെടപ്പും ആസൂത്രണവും അതിക്രമത്തിന് പിന്നിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ !

പാര്‍ലമെന്റ് അതിക്രമത്തിന്റെ തലച്ചോറും കേസിലെ ആറാം പ്രതിയുമായ ലളിത് മോഹന്‍ ഝാ തെളിവ് നശിപ്പിക്കാന്‍ സംഭവത്തിൽ നേരിട്ട് പങ്കാളികളായ നാലുപേരുടെയും മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞുവെന്ന് സൂചന. ഇയാൾ ഇത്തരത്തിൽ മൊഴി നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഝാ ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ദില്ലിയിലെ കര്‍ത്തവ്യപഥ് പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

പാര്‍ലമെന്റില്‍ നടന്ന അതിക്രമം തന്റെ ഫോണില്‍ ചിത്രീകരിച്ചിരുന്നുവെന്നും ഇത് പിന്നീട് സമൂഹ മാദ്ധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്തുവെന്നും സംഭവത്തില്‍ മാദ്ധ്യമ ശ്രദ്ധ ഉറപ്പുവരുത്താന്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എന്‍ജിഒയ്ക്ക് ഇത് അയച്ചുനല്‍കിയാതും ഇയാൾ മൊഴി നൽകി. രാജസ്ഥാനിലെ നാഗൂരിൽ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഒളിവിൽ താമസിച്ചത്.

പാര്‍ലമെന്റ് അതിക്രമത്തിന് പദ്ധതിയൊരുക്കിയതും കൃത്യത്തിനായി മറ്റുള്ളവരെ ഒരുമിപ്പിച്ചതും ലളിത് മോഹനാണെന്നാണ് പോലീസ് പറയുന്നത്. രാജസ്ഥാനില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മഹേഷ് എന്നയാള്‍ക്കും ആക്രമണത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ഉടൻ തന്നെ പിടികൂടും.

സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് പാർലമെന്റിലെ ചേംബറില്‍ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി സ്‌മോക്ക് ബോംബ് പ്രയോഗിച്ചു. മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.

അതേസമയം കൃത്യമായ തയ്യാറെടപ്പും ആസൂത്രണവും അതിക്രമത്തിന് പിന്നിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അറസ്റ്റിലായവര്‍ എല്ലാവരും ചോദ്യംചെയ്യലില്‍ നല്‍കുന്നത് ഒരേ മൊഴി ആയതിനാൽ എന്തുമൊഴി നല്‍കണമെന്ന് നേരത്തേതന്നെ ഇവര്‍ ആസൂത്രണം ചെയ്യുകയും പരിശീലനം നേടുകയും ചെയ്തിരുന്നെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഡിസംബര്‍ 10ന് ഇവര്‍ ഗുരുഗ്രാമില്‍ വിശാലിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചത്. പാര്‍ലമെന്റിലേക്കുള്ള പ്രവേശനവും മറ്റും നിരീക്ഷിക്കാന്‍ മനോരഞ്ജനെ മുഖ്യ ആസൂത്രകന്‍ ലളിത് ഝാ ചുമതലപ്പെടുത്തി. ജൂലായില്‍ മനോരഞ്ജന്‍ വര്‍ഷകാല സമ്മേളനകാലത്ത് ലോക്‌സഭ സന്ദര്‍ശിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ ഷൂ പരിശോധന ഇല്ലെന്ന് തിരിച്ചറിഞ്ഞത് അങ്ങനെയാണ്.

Related Articles

Latest Articles