കൊൽക്കത്ത: അധ്യാപക നിയമന അഴിമതിക്കേസിൽ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാർത്ഥ ചാറ്റർജി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി. പാർത്ഥ ചാറ്റർജിയെയും അനുയായി അർപിത മുഖർജിയെയും ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. തന്റെ ഫ്ലാറ്റ് പാർത്ഥ ചാറ്റർജി ബാങ്ക് ആയാണ് ഉപയോഗിച്ചിരുതെന്ന് അർപിത പറഞ്ഞു.
ഇരുവരെയും ഇഡി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തെങ്കിലും, പാർത്ഥ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. പല ചോദ്യങ്ങൾക്കും പാർത്ഥ മറുപടി നൽകാതിരിക്കുകയാണെന്ന് ഇഡി വ്യക്തമാക്കി. എന്നാൽ അർപ്പിത മുഖർജി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നാണ് വിവരം. ടോളിഗഞ്ചിൽ ഉള്ള തന്റെ ഫ്ലാറ്റ്, പണം സൂക്ഷിക്കാനായാണ് പാർത്ഥ ഉപയോഗിച്ചിരുന്നതെന്ന് അർപിത ഇഡി സംഘത്തോട് വ്യക്തമാക്കി.
അർപിതയുടെ വീട്ടിൽ നിന്നും പിടികൂടിയ, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ബ്ലാക്ക് ഡയറിയിൽ നിന്നും പല നിർണായക വിവരങ്ങളും ലഭിച്ചതായാണ് സൂചന. അർപിതയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ മണിക് ഭട്ടാചാര്യയോടും ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി അറസ്റ്റിനു ശേഷം മൂന്നു തവണ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനർജിയെ ഫോണിൽ വിളിച്ചതായി രേഖകൾ. അറസ്റ്റിലായാൽ വിവരം ബന്ധുക്കളെ അറിയിക്കാൻ അവസരം നൽകാറുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തിയാണ് മന്ത്രി മമതയെ വിളിച്ചത്.