ഇടുക്കി: സിപിഐഎം അന്വേഷണ കമ്മീഷന്റെ തനിക്കെതിരായ കണ്ടെത്തൽ ശരിയല്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ (Devikulam Former MLA S Rajendran). പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം ഇപ്പോൾ കൂടുതൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്.
ദേവികുളത്ത് ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കിയത് പാർട്ടി നേതൃത്വമാണ്. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ ചിലർ കാലങ്ങളായി ശ്രമിച്ചിരുന്നു. ജാതി നോക്കി സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് സിപിഐഎം നേതൃത്വമാണെന്നും എസ് രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. പെട്ടിമുടി ദുരന്തം നടന്നപ്പോൾ മുഴുവൻ സമയവും താൻ ദുരന്ത സ്ഥലത്ത് ഉണ്ടായിരുന്നു. ഒരു പക്ഷെ ഫോട്ടോയിൽ ഉണ്ടായിരുന്നിരിക്കില്ല. മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ നിന്നും മനപ്പൂർവ്വം വിട്ടു നിന്നിട്ടില്ലെന്നും രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. പാർട്ടി വിട്ടതിനാൽ തന്നെ ഉപദ്രവിക്കരുത് എന്നും, താൻ അത് താങ്ങിയേക്കും. വേദനിച്ചാലും , ഉപദ്രവിച്ചാലും സഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഷ്ട്രീയ പ്രവർത്തനം തന്നെ നിർത്തുകയാണ് ഞാൻ, ഇപ്പോൾ എട്ട് മാസമായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ എസ് രാജേന്ദ്രനെ ഒരുവര്‍ഷത്തേക്കാണ് സിപിഐഎം സസ്പെന്‍റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഐ എം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ സീറ്റ് കിട്ടാതിരുന്ന രാജേന്ദ്രൻ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നതിന് പുറമേ സ്ഥാനാര്‍ത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.

