പയ്യന്നൂര്‍: പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പോലീസ്. ദേശീയ തലത്തിൽ വാർത്തയായ ഈ സംഭവം നടന്നിട്ടും ഒരു പ്രതികളെ പോലും തിരിച്ചറിയാൻ ഇതുവരെ പയ്യന്നൂർ പോലീസിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുകയാണ്. സംഭവത്തിൽ പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും കൃത്യമായ വിവരം കൈമാറിയിട്ടും അറസ്റ്റിലേക്ക് പോലീസ് നീങ്ങിയിട്ടില്ല.
പ്രതികൾ സിപിഎം പ്രവർത്തകർ ആയതുകൊണ്ട് പോലീസിന്‍റെ കൈകൾക്ക് വിലങ്ങിട്ടിരിക്കുകയാണെന്നാണ് ആരോപണം. രാഷ്ട്രപിതാവിന്‍റെ ഓർമ്മയെത്തന്നെ കളങ്കപ്പെടുത്തുന്ന ഹീനകൃത്യമായിട്ട് കൂടി പോലീസിന്‍റെ ഈ നിസ്സംഗത തികച്ചും ന്യായമല്ലെന്നാണ് നിയമ വിധഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ജാമ്യമില്ലാ വകുപ്പ് ഉൾപ്പടെയുള്ള പല വകുപ്പുകളൂം ചേർക്കാനുള്ള കേസ് ആയിട്ട് കൂടി പ്രതികൾക്കായി യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ല. അതേസമയം സംഭവത്തിൽ തിരച്ചിൽ തുടരുകയാണെന്ന ഒറ്റ വിശദീകരണം മാത്രമാണ് പയ്യന്നൂർ പോലീസിന് നൽകാനുള്ളത്.