തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത പി സി ജോർജ്ജിന്റെ വാക്കുകളിൽ വസ്തുതാ വിരുദ്ധമായ ചില പരാമർശങ്ങളും ഉൾപ്പെട്ടിരുന്നതായി വിലയിരുത്തൽ. ജോർജ്ജ് ചില വസ്തുതകൾ പറഞ്ഞു എന്നത് ശരിയാണെന്നും അപ്രിയ സത്യങ്ങൾ തുറന്നു പറയാൻ ശ്രമിച്ച ജോർജ്ജിന്റെ ആർജ്ജവത്തെ അംഗീകരിക്കുന്നവർ തന്നെ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ വസ്തുതാ വിരുദ്ധ പരാമർശങ്ങളെ തുറന്നു കാട്ടുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങളെ ഹിന്ദു മതത്തിൽ നിന്നും വേറിട്ട് നിർത്തുന്ന ജോർജ്ജിന്റെ നിലപാടും പ്രസംഗവുമാണ് വ്യാപകമായി വിമർശിക്കപ്പെടുന്നത്. പല തവണ ആവർത്തിച്ച് ഇക്കാര്യം അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഈ പരാമർശത്തെ പിസി യുടെ നാവ്പിഴയായി അംഗീകരിക്കാനാകില്ല എന്നാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന ചർച്ച. പിസി ജോർജ്ജ് വേദിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളുടെയും ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയും അറിയിച്ചു. ലുലുമാളിലെ എല്ലാ കച്ചവടവും എം.എ. യൂസഫലിയാണ് നടത്തുന്നത് എന്നതും ശരിയായ ഒരു വാദമല്ല. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു സംവരണം ചെയ്ത തൊഴിൽ അവസരമാണ് ലുലുവിൽ ഉള്ളത് എന്നും പറയാൻ കഴിയില്ല. കേരളത്തിലുള്ളതിന്റെ എത്രയോ മടങ്ങ് മാളുകൾ ലുലുവിന്റേതായി UAE യിൽ ഉണ്ട്. പിന്നെ ആ അത്ഭുത തുള്ളി മരുന്നിന്റെ കാര്യം. ശാസ്ത്രീയമായ ബോധ്യപ്പെടൽ ഇല്ലാതെ കേവലം കൈയടികൾക്കു വേണ്ടിയുള്ള വാചകമടികൾ കൊണ്ട് ഒന്നും നേടാനും സമാജത്തിന് കഴിയില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ വടയാർ സുനിലും ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 5 മണിയോട് കൂടിയാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് ഈരാറ്റുപേട്ടയിലെത്തി പിസി യെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ ഫോർട്ട് പോലീസ് സ്റ്റേഷനിലോ പേരൂർക്കട എ ആർ ക്യാമ്പിലോ എത്തിക്കുമെന്നാണ് സൂചന. പിസി ക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്.