പാലക്കാട്: മണിക്കൂറുകളുടെ ഇടവേളയിൽ ഒരേ സ്റ്റേഷൻ പരിധിയിൽ ഉണ്ടായ രണ്ടു കൊലപാതകങ്ങളുടെ ഞെട്ടൽ മാറിയിട്ടില്ലാത്ത പാലക്കാട്ട് നാളെ സർവ്വകക്ഷിയോഗം. ജില്ലയിൽ നിന്നുള്ള മന്ത്രിസഭംഗമായ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലാണ് സമാധാനയോഗം. സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ കൊലപാതകങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. രണ്ടു കേസുകളിലേയും മുഴുവന്‍ പ്രതികളേയും ഉടന്‍ തന്നെ പിടികൂടും.
എസ് ഡി പി ഐ പ്രവർത്തകനായ സുബൈറാണ് ആദ്യം കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എസ് ഡി പി ഐ തീവ്രവാദികളാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നു. ആദ്യ കൊലപാതകം നടന്നയുടൻ തന്നെ തിരിച്ചടി എന്ത് വിലകൊടുത്തും തടയാൻ പോലീസിന്റെ തലപ്പത്തുതന്നെ തീരുമാനമുണ്ടായെങ്കിലും സുരക്ഷയൊരുക്കുന്നതിലും തീരുമാനം നടപ്പാക്കുന്നതിലും പോലീസ് പരാജയപ്പെട്ടു. പട്ടാപ്പകൽ നിഷ്പ്രയാസം കൊലപാതകം നടത്തി പ്രതികൾ സമർത്ഥമായി രക്ഷപെടുമ്പോൾ പോലീസിന്റെ അഭിമാനത്തിനുനേരെ ചോദ്യചിഹ്നമുയർന്നു.