മലപ്പുറം: പെരിന്തൽമണ്ണ പട്ടിക്കാടിൽ ഭാര്യയെയും മകളെയും ഗുഡ്‌സ് ഓട്ടോയിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മരിച്ച ടി.എച്ച് മുഹമ്മദിന്റെ(52) പേരില്‍ കാസര്‍ഗോഡ് പോക്‌സോ കേസ് നിലവിലുളളതായി വിവരം. മേൽപറമ്പ് പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മത്സ്യവില്‍പ്പനക്കാരനായ മുഹമ്മദ്, 240 ദിവസം ജയിലില്‍ കിടന്നശേഷമാണ് പുറത്തിറങ്ങിയത്. കേസിനാസ്പദമായ സംഭവം 2020 നവംബര്‍ 28നായിരുന്നു.
ഇതിനു ശേഷം, നിരവധി തവണ ഇയാള്‍ മൂത്ത മകളോട് അപമര്യാദയായി പെരുമാറി. ഇതിന്റെ പേരില്‍, കുടുംബവഴക്കുണ്ടായതിന് പിന്നാലെയാണ് ജാസ്‌മിന്‍ (37) മക്കളെയും കൂട്ടി തിരികെ വീട്ടിലെത്തിയത്. ഒരുമാസം മുൻപായിരുന്നു സംഭവം നടന്നത്. മൂന്ന് മക്കളാണ് മുഹമ്മദ്-ജാസ്‌മിന്‍ ദമ്പതികള്‍ക്ക്. ആദ്യ കുട്ടിയെ ജാസ്‌മിന്‍ ഗര്‍ഭം ധരിച്ച സമയത്ത്, കാസര്‍ഗോഡേക്ക് പോയ മുഹമ്മദ് അവിടെ വേറൊരു വിവാഹം കഴിച്ചു. ഈ ബന്ധം തകര്‍ന്നതോടെയാണ് വീണ്ടും തിരികെയെത്തിയത്.
ഇതിന് മുൻപുള്ള ആദ്യ ഭാര്യയെ സ്‌ത്രീധന പീഡനത്തിനിരയാക്കിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ ബന്ധം നിയമപരമായി വേര്‍പെടുത്താതെയാണ് 21 വര്‍ഷം മുന്‍പ്, ഇയാള്‍ ജാസ്‌മിനെ വിവാഹം ചെയ്‌തത്. ജാസ്‌മിന്റെ വീടിനടുത്തുളള റബര്‍ തോട്ടത്തില്‍ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച ഗുഡ്‌സ് ഓട്ടോയുമായി മുഹമ്മദ് എത്തിയതിന് ശേഷം ജാസ്‌മിനോടും മക്കളോടും ഇവിടെയെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
പലതവണ അപമര്യാദയായി പെരുമാറിയ പിതാവിനെ ഭയന്ന് , മൂത്തമകള്‍ ഫര്‍ഷിദ(19) സ്ഥലത്തേക്ക് പോകാത്തതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വാഹനം തീ പിടിച്ചയുടന്‍ ബന്ധുക്കളെത്തി ഇളയ മകള്‍ ഷിഫാന(5)യെ പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു. ജാസ്മിന്റെ സഹോദരി റസീനയാണ് ഇളയ കുട്ടി ഷിഫാനയെ വലിച്ചിറക്കി ഷാള്‍ കൊണ്ട് തീ കെടുത്തിയത്. എന്നാല്‍, കുട്ടി ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലാണ്. ജാസ്‌മിനും മകള്‍ ഫാത്തിമ സഫ(11)യും സംഭവ സ്ഥലത്തു തന്നെ വെന്തു മരിക്കുകയായിരുന്നു.
ഡ്രൈവര്‍ സീറ്റിലിരുന്ന മുഹമ്മദ് ലൈറ്ററെടുത്ത് കത്തിച്ചതോടെ മകള്‍ ഫാത്തിമ ജാസ്മിന്റെ സഹോദരി റസീനയെ ഫോണില്‍ വിളിച്ച് ‘ഞങ്ങളെ കൊല്ലാന്‍ പോവുന്നേ’ എന്ന് നിലവിളിച്ചു. റസീന ഓടി വന്നപ്പോഴേക്കും തീയിട്ടിരുന്നു. തീപിടിച്ച വാഹനം നിയന്ത്രണം വിട്ട് 20 മീറ്ററോളം താഴെ റബര്‍ തോട്ടത്തില്‍ ഇടിച്ചുനിന്നു.
പൊള്ളലേറ്റ മുഹമ്മദ് തൊട്ടടുത്തുള്ള കിണറ്റിലേക്ക് ചാടി. എന്നാല്‍, കഴുത്തില്‍ കയര്‍ കുടുങ്ങി ഇയാള്‍ മരണപ്പെടുകയായിരുന്നു. കിണറ്റില്‍ ചാടിയത് രക്ഷപ്പെടാനാവാമെന്ന് പൊലീസ് പറഞ്ഞു. വാഹനത്തില്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. മുക്കാല്‍ മണിക്കൂറോളം വാഹനം ആളിക്കത്തി. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ജാസ്മിന്റെയും സഫയുടെയും മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞു.