ചെന്നൈ: മരിച്ചുപോയ ടോം എന്ന നായയുടെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിച്ച് 82കാരന്‍ (Pet parent builds temple in memory of his Labrador). തമിഴ്നാട് സ്വദേശിയായ മുത്തുവാണ് തന്റെ കൃഷിയിടത്തിന് സമീപം 80,000രൂപ മുടക്കി മാര്‍ബിള്‍ പ്രതിമയും ക്ഷേത്രവും നിർമിച്ചിരിക്കുന്നത്.
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്നെ മുത്തുവിന്റെ അനന്തരവന്‍ അരുണ്‍ കുമാറാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ വാങ്ങിയത്. അരുണിന് അതിനെ വളര്‍ത്താന്‍ കഴിയാത്തതിനാല്‍ അമ്മാവന് കൈമാറുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നായയും മുത്തുവും കൂട്ടുകാരുമായി. സ്വന്തം കുഞ്ഞിനെക്കാള്‍ വാത്സല്യത്തോടെയാണ് ടോമിനെ മുത്തു വളര്‍ത്തിയത്.
പക്ഷെ, കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ടോമിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. ചികിത്സകള്‍ നടത്തിയെങ്കിലും ഒന്നും തന്നെ ഫലം കണ്ടില്ലായിരുന്നു. തുടർന്ന്, 2022 ജനുവരിയിൽ ടോം മരണപ്പെടുകയായിരുന്നു. അതോടെ പതിനൊന്ന് വര്‍ഷത്തോളം കൂട്ടായിരുന്ന പ്രിയ സുഹൃത്തിനായി തന്റെ കൃഷിയിടത്തില്‍ ഒരു ചെറിയ ക്ഷേത്രം സ്ഥാപിക്കണമെന്ന് മുത്തു തീരുമാനിച്ചു. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മുത്തു തന്റെ സമ്പാദ്യത്തില്‍ നിന്ന് 80,000രൂപ ചെലവിട്ടാണ് ടോമിന്റെ മാര്‍ബിള്‍ പ്രതിമയും ക്ഷേത്രവും നിര്‍മിച്ചത്.