ജയ്പൂർ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രാജസ്ഥാൻ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ. ഭിൽവാരാ സ്വദേശി അബ്ദുൾ സൽമാൻ ആണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ചില പാക്കിസ്ഥാനികളുടെ നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ചെക്‌പോസ്റ്റിൽ പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനായിരുന്നു ഇയാളെ പിടികൂടിയത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി ചെക്‌പോസ്റ്റിൽ എത്തിയ സലാമിനെയും സംഘത്തെയും പോലീസ് തടയുന്നത്. തുടർന്ന് എവിടേക്കാണ് പോകുന്നതെന്നും, എന്തിനാണ് പോകുന്നതെന്നും ആരാഞ്ഞ പോലീസിനോട് സലാം കയർത്തു സംസാരിക്കുകയായിരുന്നു. ഒടുവിൽ വലിയ വാക്കുതർക്കം ആയതോടെ ഇയാൾ പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പാകിസ്ഥാനി ഫോൺ നമ്പറുകൾ ലഭിച്ചത്.
10 ലധികം പാക് നമ്പറുകളാണ് ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഫോൺ വിശദമായ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. നിലവിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് സലാമിനെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പോപ്പുലർഫ്രണ്ട് മുൻ ജില്ലാ അദ്ധ്യക്ഷൻ ആയിരുന്നു സലാം. ഇതിന് പുറമേ 2018 ൽ എസ്ഡിപിഐയുടെ സ്ഥാനാർത്ഥിയായി ഭിൽവാര നിയോജക മണ്ഡലത്തിൽ നിന്നുമ്മ മത്സരിച്ച വ്യക്തിയാണ്.