ന്യൂയോർക്ക്: കൊവിഡിനെ നേരിടുന്നതിന് ഇനിമുതൽ വർഷം തോറും വാക്സിൻ എടുക്കേണ്ടി വന്നേക്കുമെന്ന് ഫൈസർ മേധാവി ഡോ ആൽബർട്ട് ബൗർല വ്യക്തമാക്കി. വാക്‌സിനുകൾ ഇല്ലെങ്കിൽ സമൂഹത്തിന്റെ അടിസ്ഥാന ഘടന തന്നെ അപകടത്തിലാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വര്‍ഷം തോറും വാക്സിന്‍ സ്വീകരിച്ചാല്‍ കോവിഡ് വൈറസിനെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറയുന്നു. നിലവിൽ ലോകത്ത് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോൺ വൈറസിനെതിരായ വാക്സിൻ നിർമാണത്തിനുള്ള നടപടികൾ ഫൈസർ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിൽ രണ്ടുപേർക്കാണ് ഇത് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശികളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്.