ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റത് താല്‍ക്കാലിക തിരിച്ചടി മാത്രമെന്നും ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ചില കാര്യങ്ങള്‍ തിരിച്ചറിയാനാകാതെ പോയി, സർക്കാരിന് ജനങ്ങളുടെ ഇടയിൽ നല്ല അംഗീകാരമാണ് ഉള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല, ശബരിമല ബാധിച്ചെങ്കില്‍ ഗുണം കിട്ടേണ്ടത് ബിജെപിക്കായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ ഭാവിയിൽ ഉത്കണ്ഠയുള്ളവരാണ് എല്ലാവരും. ബിജെപി ഭരണത്തിൽ വീണ്ടും വരരുതെന്ന് കരുതുന്ന തങ്ങൾക്കൊപ്പമുള്ളവർ കോൺഗ്രസിനാണ് കേന്ദ്രത്തിൽ ഭരണത്തിന് നേതൃത്വം നൽകാൻ സാധിക്കുന്നതെന്ന് ചിന്തിച്ചു. അതിനാൽ നല്ലൊരു ശതമാനം വോട്ട് തങ്ങളിൽനിന്നു വിട്ടുപോയി. തോൽവിയുടെ മറ്റു ഘടകങ്ങൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ മുഖ്യമന്ത്രിയുടെ ശൈലി മാറ്റുമോ എന്ന ചോദ്യത്തിന് എന്റെ ശൈലി എന്റെ ശൈലിയാണെന്നും അതില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ആര്‍ക്കാണ് ധാര്ഷ്ട്യമെന്നെല്ലാം ജനങ്ങള്‍ക്കറിയാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.