ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയേയും വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാത വികസനത്തിൽ നിതിൻ ഗഡ്കരിയുടെ ഇടപെടലിനേയും പിണറായി വിജയൻ പ്രശംസിച്ചു. മാത്രമല്ല പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ച ആരോഗ്യകരമായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.
കേരള സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാതാ വികസനത്തിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിക്കണമെന്നും, ഈ തീരുമാനത്തിലെത്തിയത് ഗഡ്കരിയുടെ വിശാല മനസ്‌കത കൊണ്ടാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വികസനം നാടിന്റെ ആവശ്യമാണെന്നും, എന്നാൽ പ്രതിപക്ഷം എല്ലാത്തിനേയും എതിർക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മാത്രമല്ല രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് സാധുക്കളായ ജനം വിശ്വസിച്ചു. അങ്ങനെ എംപിയായവർ ഒന്നും തന്നെ പാർലമെന്റിൽ കേരളത്തിനായി സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.